തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പത്മരാജനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പത്തു വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും ഇയാൾ അനുഭവിക്കണം.
തലശേരി അതിവേഗ കോടതിയാണ് കെ. പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും കേസിനു ബലം നൽകി.